ക്ഷമ തീർത്ത ദാരുശില്പം
മേൽക്കൂരയുടെ പലകയിടുക്കുകളിലൂടെ ഊർന്നിറങ്ങിയ പ്രഭാതസൂര്യന്റെ പൊൻകിരണങ്ങൾ ആ പണിപ്പുരയ്ക്കുള്ളിൽ സ്വർണ്ണവർണമായ ചിത്രപ്പണികൾ തീർത്തു. പുതുതായി മുറിച്ച ദേവദാരുവിന്റെ സൗരഭ്യം ആ മുറിയെ കൂടുതൽ ഊഷ്മളമാക്കി. ചിന്തേരുകളുടെ ഉച്ചസ്ഥായിയിലുള്ള ശബ്ദവും ഉളികളുടെ ചിലമ്പലുകളും കൊട്ടുവടികളുടെ മുട്ടുമെല്ലാം ചേർന്ന് അതിനകമാകെ സജീവമായി. അവിടുള്ള ചെറുപ്പക്കാരായ ആശാരിമാരെല്ലാം ശ്രദ്ധയോടെ തങ്ങളുടെ ജോലിയിൽ വ്യാപൃതരായിരിക്കുന്നു. എന്നാൽ അവരുടെ കൂട്ടത്തിൽ ഒരുവനായ എലീഹൂ മാത്രം അവിടെ നടക്കുന്ന കാര്യങ്ങളിൽനിന്നും മാറി അവിടുത്തെ പ്രധാന ആശാരി പണിയുന്ന ഇടത്തിനടുത്തായി നില്പുണ്ട്; കണ്ണുകളിൽ മൂർച്ചയും സ്വഭാവത്തിൽ എടുത്തുചാട്ടവുമുള്ളവൻ. മരപ്പണിക്ക് വേണ്ട ക്ഷമ അവൻ പഠിച്ചുവരുന്നതേയുണ്ടായിരുന്നുള്ളൂ. ഗ്രാമസഭയിൽ നിന്ന് കിതച്ചുകൊണ്ട് ഓടിവന്ന അവന്റെ മുഖം രോഷം കൊണ്ട് ചുവന്നിരുന്നു. "ഗുരോ," അവൻ പറഞ്ഞു, "അയാൾ എല്ലാവരുടെയും മുന്നിൽ വെച്ച് അങ്ങയെ അപമാനിച്ചു. അങ്ങാണെങ്കിൽ, ഒരു പുഞ്ചിരിയോടെ അയാളെ പോകാൻ അനുവദിച്ചു. എന്തുകൊണ്ടാണങ്ങനെ ചെയ്തത്? ഒരു വാക്ക് അങ്ങ് പറഞ്ഞിരുന്നെങ്കിൽ…" ആ ആശാരി തന്റെ ജോലിയിൽ നിന്ന് തലയുയർത...